മലപ്പുറം: ജൂലൈ 25ന് മലപ്പുറത്തുനിന്നും ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനു പോയ ഏഴംഗ മലയാളി സംഘത്തെ കാണാതായെന്ന് പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ട്രാവൽ ഏജൻസി മുഖ്യമന്ത്രിക്കും ഡിജിപിക്കും മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിനും പരാതി നൽകി.
ജൂലൈ 25m പുറപ്പെട്ട യാത്രാസംഘത്തിൽപെട്ട രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരാണ് അപ്രത്യക്ഷരായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ നസീർ അബ്ദുൽ റസാഖ് (കുന്നിൽ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാൻ അബ്ദുൽ ഷുക്കൂർ (പാകിസ്താൻ മുക്ക്, പി.ഒ മിതിർമല, തിരുവനന്തപുരം), ഹകീം അബ്ദുർ റസാഖ് (അഹമ്മദ് മൻസിൽ, കുളമുട്ടം, മണമ്പൂർ, തിരുവനന്തപുരം), ഷാജഹാൻ കിതർ മുഹമ്മദ് (ഒലിപ്പിൽ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മൻസിൽ പാലക്കൽ, കടയ്ക്കൽ, കൊല്ലം), നവാസ് സുലൈമാൻ കുഞ്ഞ് (ഷാഹിനാസ് സ്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിൻസി ബദറുദ്ദീൻ ഷാഹിനാസ് (സ്നേഹതീരം പുനുകന്നൂർ ചിറ്റയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് വെള്ളിയാഴ്ച മുതൽ കാണാതായതെന്ന് ഗ്രീൻ ഒയാസിസ് ടൂർസ് ആന്റ് ട്രാവൽ സർവീസസ് പവറ്റ് ലിമിറ്റഡ് സിഇഒ ഇർഫാൻ നൗഫൽ, മാനേജർ മുസ മുരിങ്ങേതിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു
ജോർദൻ, ഇസ്രായേൽ, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് സന്ദർശനം നടത്തിയിരുന്നത്. ബൈത്തുൽ മുഖദ്ദിസിലെത്തിയ ശേഷം ഏഴുപേരെ കാണാനില്ലെന്നാണ് ട്രാവൽസ് ഉടമകൾ പറയുന്നത്. ഇവർ ബോധപൂർവം മുങ്ങിയതാണെന്നും കണ്ടെത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് പരാതിയിൽ പറയുന്നത്. ഇവരെ കണ്ടെത്താനാവാത്തതിനാൽ യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂർ ഏജന്റ് തടഞ്ഞുവച്ചിരിക്കയാണെന്നും ഇവരെ
കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളർ വീതം അടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതും ഉടമകൾ പറഞ്ഞു. നിശ്ചയിച്ച തിയ്യതി പ്രകാരം നാളെയാണ് സംഘം ഇസ്രായേലിൽ നിന്ന് തിരിക്കേണ്ടത്.
ഹോട്ടലിൽ നാളെ കൂടി താമസിക്കാനുള്ള അനുവാദം മാത്രമാണുള്ളത്. ടൂർ ഏജൻസി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവൽസ് ഉടമകൾ പോലിസിന് നൽകിയ പരാതിയിൽ പറഞ്ഞു. സുലൈമാൻ എന്നയാളാണ് കാണാതായ ഏഴ് പേർക്കും വേണ്ടി ഫെഡറൽ ബാങ്ക് അടൂർ ശാഖയിൽ നിന്ന് ഓൺലൈനായി പണമടച്ചത്. സുലൈമാനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമാവുന്നില്ലെന്ന് ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജർ അറിയിച്ചു.