തിരുവമ്പാടി : പൊള്ളുന്ന വേനലിൽ ആശ്വാസക്കുളിരായി വീണ്ടും വേനൽമഴ. തുടർച്ചയായി രണ്ടാംദിവസമാണ് മലയോരത്ത് മഴ ലഭിച്ചത്. വിഷുത്തിരക്കിൽപ്പെട്ടവർ മഴയിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കനത്തമഴയോടൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി.
വാഴ, തെങ്ങ്, കമുക്, റബ്ബർ, കപ്പ, പ്ലാവ് തുടങ്ങിയ വിളകളാണ് നശിച്ചത്. പലഭാഗങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞുവീശി. തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്‌ഷൻ അധീനതയിലുള്ള പെരിമാലിപ്പടി, ഇരുമ്പകം ഭാഗങ്ങളിലായി ആറോളം വൈദ്യുതത്തൂണുകൾ ഒടിഞ്ഞുവീണു.
കാറ്റിൽ മരച്ചില്ലകൾവീണ് പലയിടങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യുവ കർഷകൻ തൊണ്ടിമ്മൽ മരക്കാട്ടുപുറം തമ്പുരാട്ടിപ്പടിക്ക് സമീപം ചാലിൽതൊടി വിനീതിന്റെ അഞ്ഞൂറോളം വാഴകൾ ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണു.
മരക്കാട്ടുപുറം മുണ്ടക്കാപറമ്പത്ത് ബാലഗോപാലന്റെ നാനൂറോളം വാഴകളും നശിച്ചു. തമ്പലമണ്ണയിൽ സലാം പാട്ടത്തിനെടുത്ത കൃഷിഭൂമിയിലെ കപ്പത്തോട്ടം വ്യാപകമായി നശിച്ചു. തമ്പലമണ്ണ കൊച്ചാലുങ്കൽ കെ.ഡി. വിനോദിന്റെ വിളവെടുപ്പിന് തയ്യാറായ നാനൂറോളം വാഴകൾ നിലംപൊത്തി.ഇദ്ദേഹത്തിന്റെ ഏതാനും തെങ്ങ്, കമുക്, പ്ലാവ് എന്നിവയും നശിച്ചിട്ടുണ്ട്.