എലത്തൂർ : ചാരായ വാറ്റിനിടെ യുവാവിനെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവിന്റെ നേത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. പുത്തൂർ മുതിരക്കാതറമൽ ശരത് (29) ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
ചാരായം വാങ്ങാനെന്ന വ്യാജേന ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരോടൊപ്പം വേഷം മാറിയെത്തിയ അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു.
പാവങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പിറകിലെ വീട്ടിൽ നിന്ന് 200 ലിറ്റർ ചാരായവും 1400 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇരുനിലവീടിന്റെ മുകളിലത്തെ ഭാഗത്താണ് ഇവ സൂക്ഷിച്ചിരുന്നത്. വാറ്റുന്നതിന് വേണ്ടി ഉപയോഗിച്ച ഗ്യാസ് സിലിൻഡർ മറ്റ് ഉപകരണങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തു. വാണിജ്യാടിസ്ഥാനത്തിലാണ് ഇയാൾ ചാരായ വാറ്റ് നടത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ, പി.ഒ. ഹാരീസ്, സി.പി. ഷാജു, സിവിൽ എക്സൈസ് ഓഫീസർ അഖിൽ സതീഷ്, റസൂൺ, ജീത്തു, ലിനിഷ്, ഷൈനി, ബിബിനിഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.