പേരാമ്പ്ര : യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് ചാമക്കാലയിൽ സി.കെ. ഉബൈദ് (27) ആണ് അറസ്റ്റിലായത്. പേരാമ്പ്ര പ്രിൻസിപ്പൽ എസ്.ഐ. കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ഒ.ടി. ഫിറോസ്, എസ്.സി.പി.ഒ. സി.എം. സുനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരുമാസത്തിലധികമായി ഒളിവിലായിരുന്നു. പേരാമ്പ്ര ബൈപ്പാസ് റോഡിലെ പർവീൺ വില്ലയിൽ മെഹ്നാസിനെയും ബന്ധുവായ വാല്യക്കോട് കനാൽമുക്കിലെ അസ്‌ലമിനെയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ ബലമായി പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. മാർച്ച് ആറിനായിരുന്നു സംഭവം. വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് സംഭവം.
ഉബൈദ് സംഭവദിവസം വയനാട്ടിൽനിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. പെരുവണ്ണാമൂഴി കുവ്വപ്പാറ എന്ന സ്ഥലത്ത് രഹസ്യമായി ഒരാളെ കാണാനെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.
കണ്ണൂർ ജില്ലയിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ ഒരു ട്രാവലർ നമ്പർപ്ലേറ്റ് മാറ്റി കളവുചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.