മലപ്പുറം: പുളിക്കലില്‍ പതിനാറുകാരിയായ പെൺകുട്ടി മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടാത്തതുകൊണ്ടെന്ന് പരാതി. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്‍റിലേറ്റര്‍ സഹായം കിട്ടിയില്ലെന്നാണ് പരാതി.എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു.
ബുധനാഴ്ച്ച രാത്രിയിലാണ് ഭിന്നശേഷിക്കാരിയായ 16കാരി അശ്വത മരിച്ചത്. പനി ബാധിച്ച് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലാണ് അശ്വത ആദ്യം ചികിത്സ തേടിയത്. രോഗം മൂര്‍ച്ഛിചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ കുട്ടിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്‍റിലേറ്റര്‍ സഹായം കിട്ടയില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
ഇതോടെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു. ഇതിനിടെ ഒരു ലക്ഷത്തിലധികം രൂപ ചികിത്സ ചിലവും വന്നു. ഉപജീവനത്തിനായി ഓടിച്ചിരുന്ന ഓട്ടോറിക്ഷ വിറ്റും ബാക്കി നാട്ടുകാര്‍ സഹായിച്ചുമാണ് സുരേഷ് ആശുപത്രി ബില്ല് അടച്ചത്.