കുമ്പള: ഗസ്സ പ്രമേയമായ മൈം (മൂകാഭിനയം) അവതരണം തീരും മുമ്പേ അധ്യാപകർ തടഞ്ഞതിനെ തുടർന്ന് വിവാദമാവുകയും നിർത്തിവെക്കുകയും ചെയ്ത കാസർകോട് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം തിങ്കളാഴ്ച നടത്തും. നിർത്തിവെച്ച ഗസ്സ പ്രമേയമായ മൂകാഭിനയം അടക്കമുള്ളവ വേദിയിൽ അവതരിപ്പിക്കും.
അതേസമയം, മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തിവെപ്പിച്ച് കലോത്സവം തന്നെ മാറ്റിവെച്ച സംഭവത്തിൽ തിങ്കളാഴ്ച ഡി.ഡി.ഇ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഡി.ഡി.ഇ നാളെ സ്കൂൾ സന്ദർശിച്ചേക്കും. സംഭവം വാർത്തയും വിവാദവുമായതിനെ തുടർന്ന് അടിയന്തര അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി കലക്ടറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവ വേദിയിൽ ഗസ്സ പ്രമേയമായ മൂകാഭിനയ (മൈം) മൽസരത്തിൽ അവതരണം തീരും മുമ്പേ അധ്യാപകരാണ് കർട്ടനിട്ടത്. വിഷയം വിവാദത്തിലും സംഘർഷത്തിലും എത്തിയതോടെ സ്കൂൾ കലോത്സവം തന്നെ നിർത്തിവെച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടക്കേണ്ട കലോത്സവത്തിൽ വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മൈം ഷോയിലാണ് ഗസ്സ പ്രമേയമാക്കി അവതരിപ്പിച്ചത്.
10 മിനിറ്റ് ദൈർഘ്യമുള്ള മൈം രണ്ട് മിനിറ്റും 10 സെക്കൻഡും വേദിയിൽ അരങ്ങേറി. തുടർന്ന് മത്സരാർഥികൾ ഗസ്സ ദൈന്യതയുടെ പ്ലക്കാർഡ് ഉയർത്തിയപ്പോൾ മൂന്ന് ഹയർ സെക്കൻഡറി അധ്യാപകർ രംഗത്തെത്തി കർട്ടൻ താഴ്ത്താൻ നിർദേശം നൽകുകയായിരുന്നു. അവതരണം നിഷേധിച്ചതോടെ മൈം അവതരിപ്പിച്ച വിദ്യാർഥികൾ പുറത്തിറങ്ങി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.