ശബരിമല സ്വർണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. എഡിജിപി എച്ച് വെങ്കിടേഷിന് അന്വേഷണ ചുമതല. എഡിജിപി തലത്തിലുള്ള അന്വേഷണത്തിനാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ദേവസ്വം ബോർഡും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
2019ൽ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വർണം രേഖകളിൽ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഈയാഴ്‌ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും.
ദേവസ്വം വിജിലൻസിൻ്റേതാണ് നിർണായക കണ്ടെത്തൽ. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്‌തത്. ആരോപണങ്ങൾ നിഷേധിച്ചെങ്കിലും വിജിലൻസിൻ്റെ ചില ചോദ്യങ്ങൾക്ക് മുന്നിൽ ഉണ്ണികൃഷ്‌ണൻ പോറ്റി കുടുങ്ങി. ദേവസ്വം രേഖകളിൽ ശില്പ പാളി ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും.