ചങ്ങനാശേരി: കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081/82) ഒക്ടോബർ 9 മുതൽ ചങ്ങനാശേരിയിൽ നിർത്തിത്തുടങ്ങും. റെയിൽവേ ബോർഡിലും മന്ത്രാലയത്തിലും നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് ഈ തീരുമാനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരിയിൽ ട്രെയിനിന് സ്റ്റോപ്പ് ഇല്ലാത്തത് മൂലം മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് കോട്ടയം അല്ലെങ്കിൽ ആലപ്പുഴയിൽ ഇറങ്ങി റോഡ് മാർഗം ബാക്കി യാത്ര തുടരേണ്ട സ്ഥിതിയായിരുന്നു.
വർഷങ്ങളായി നിലനിന്നിരുന്ന ഈ ബുദ്ധിമുട്ടാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്. മന്നം ജയന്തി ദിനങ്ങളിൽ മാത്രമേ ട്രെയിനിന് താത്കാലികമായി സ്റ്റോപ്പ് അനുവദിക്കാറുണ്ടായിരുന്നുള്ളു. യാത്രക്കാരുടെ ദീർഘകാല ആവശ്യമായ സ്ഥിരം സ്റ്റോപ്പ് ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനേയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിട്ട് കണ്ടു വിഷയത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
ഒക്ടോബർ 9ന് വൈകുന്നേരം തിരുവനന്തപുരം നിന്നും കണ്ണൂരിലേക്കുള്ള സർവീസിലാണ് ജനശതാബ്ദി എക്സ്പ്രസ് ആദ്യമായി ചങ്ങനാശ്ശേരിയിൽ നിർത്തുന്നത്.