ശ്രീഹരിക്കോട്ട: നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 വിക്ഷേപണം ഇന്ന് വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങൾ ഐഎസ്ആർഓ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹം CMS 03യെയാണ് ഐഎസ്ആർഓയുടെ എറ്റവും കരുത്തേറിയ റോക്കറ്റിൽ വിക്ഷേപിക്കുന്നത്.
സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് CMS 03. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഓ ഇക്കുറി പുറത്തുവിട്ടിട്ടില്ല. അമേരിക്കയും ചൈനയും സമാന നിലപാട് മുമ്പേ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഐഎസ്ആർഓ ഒരു വിക്ഷേപണം ഇത്രയും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്.
2025ലെ ഐഎസ്‌ആർഓയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ വർഷത്തിൽ പിഎസ്‌എൽവി സി 61 ദൗത്യത്തിന്റെയും എൻവിഎസ് 02 ഉപഗ്രഹത്തിന്റെറെയും പരാജയവും വലിയ തിരിച്ചടിയായി. ഈ വർഷം അവസാനിക്കും മുന്‌പ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യവും വൈകുകയാണ്.