മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രജയവുമായി ഇന്ത്യൻ വനിതകൾ. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് കന്നി ജയവും പരമ്പരയും സ്വന്തമാക്കി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ മുന്നിൽ വച്ച 75 റൺസ് വിജയലക്ഷ്യം ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 4 റൺസെടുക്കുന്നതിനിടെ ഓപ്പണർ ഷെഫാലി വർമയെ നഷ്ടമായെങ്കിലും സ്മൃതി മന്ദാനയും റിച്ച ഘോഷും ചേർന്ന് രണ്ടാംവിക്കറ്റിൽ അർധസഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 13 റൺസെടുത്ത റിച്ചയെ ഗാർഡ്നർ മക്ഗ്രായുടെ കൈകളിൽ എത്തിച്ചെങ്കിലും സ്മൃതിയും ജെമീമ റോഡ്രിഗസും ചേർന്ന് കൂടുതൽ നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സ്മൃതി 38 റൺസോടെയും ജെമീമ 12 റൺസോടെയും പുറത്താകാതെ നിന്നു.
സമനില ലക്ഷ്യമിട്ട് അവസാനദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 28 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളു. സന്ദർശകരുടെ രണ്ടാമിന്നിങ്സ് 261 റൺസിൽ അവസാനിച്ചു. 22 ഓവറിൽ 63 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത സ്നേഹ് റാണയാണ് വിക്കറ്റ് വേട്ടയിൽ തിളങ്ങിയത്. മികച്ച രീതിയിൽ ബാറ്റുചെയ്ത തഹ്ലിയ മക്ഗ്രാത്തിനെയും അലിസ ഹീലിയെയും പുറത്താക്കിയ ക്യാപ്റ്റൻ ഹർമൻപ്രീത് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് നൽകി. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റെടുത്തപ്പോൾ പൂജ വസ്ത്രാകർ ഒരു വിക്കറ്റ് വീഴ്ത്തി