ചെന്നൈ: കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്‌നാട്ടിൽ കഴുത്തറുത്ത് കൊന്ന് വന്‍ കവര്‍ച്ച. മലയാളികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചെന്നൈ ആവഡിക്കു സമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറിൽ താമസിക്കുന്ന ശിവൻ നായരും പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേർന്ന് ശിവൻ നായർ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.
കവർച്ചക്കിടെയാണ് കൊലപാതകമെന്നാണ് സൂചന. ഇവരുടെ വീട്ടിൽനിന്ന് 100 പവനോളം സ്വർണം മോഷണംപോയി.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന.വീട്ടിനുള്ളിൽനിന്ന് ബഹളംകേട്ട അയൽക്കാരാണ് പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മുത്താപുതുപ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
കരസേനയിൽ ഉദ്യോഗസ്ഥായിരുന്ന ശിവൻ നായർ വിരമിച്ച ശേഷമാണ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്.