പനമരം: അഞ്ചുകുന്ന് സ്വദേശിയായ മൂന്ന് വയസുകാരൻ ചൂടുവെള്ളം ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ രണ്ടു പേരെ പനമരം പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവായ വൈശ്യമ്പത്ത് അൽത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകൾ തുടങ്ങിയവ ചുമത്തി പനമരം പോലീസ് ഇൻസ്പെക്ടർ വി സിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഗുരുതര പൊള്ളലേറ്റ് ചികിത്സക്കായി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ വിദഗ്‌ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും പിതാവടക്കമുള്ളവർ സ്വതാൽപര്യ പ്രകാരം വൈദ്യ ചികിത്സക്കായി കൊണ്ടു പോകുകയും ദിവസങ്ങളോളം വൈദ്യൻ്റെ ചികിത്സ നൽകി വരികയുമായിരുന്നു. ഒടുവിൽ ദിവസങ്ങളായുള്ള നരകയാതനക്ക് ശേഷം കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിൽ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചു എന്ന് ബോധ്യപ്പെട്ടതിനാലും, ഗുരുതര സാഹചര്യമായിട്ടും ആശുപത്രിയിലേക്ക് വിടാതെ വൈദ്യ ചികിത്സ നൽകിയതിനാലുമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.