മാനന്തവാടി:മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും , ബാവലി ചെക്ക് പോസ്റ്റ് സംഘവും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഘവും സംയുക്തമായി ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബൈരക്കുപ്പയില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പനമരം ഓടക്കൊല്ലി വരിയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി ( 30 ) ആണ് പിടിയിലായത്.
ഇയാളെ മുന്‍പും എക്‌സൈസും പോലിസും കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ പോക്കറ്റിലും കാറിന്റെ ഡാഷ്‌ബോക്‌സിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ. എൽ 13 വി 1457 സ്വിഫ്റ്റ് ഡിസയര്‍ കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. 10000 രൂപയ്ക്ക് ബൈരക്കുപ്പയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് പനമരം ടൗണ്‍ ഭാഗത്തെ അന്യ സംസ്ഥാന തൊഴിലാളികളെ ക്രേന്ദികരിച്ച് ചില്ലറ വില്പന നടത്തുന്നതിന് വേണ്ടിയാണ് കൊണ്ടുവന്നത്.