പേരാമ്പ്ര: തമിഴ്‌നാട് പൊലീസ് കഴിഞ്ഞദിവസം വെടിവെച്ചു കൊന്ന കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒന്നരമാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ. ഇക്കഴിഞ്ഞ ജൂലൈയിൽ പൊലീസ് അന്വേഷിച്ചെത്തിയതോടെയാണ് ഇയാൾ ഇവിടംവിട്ടത്. കർക്കിടകത്തിലെ ഉഴിച്ചിലിന് എന്ന പേരിലാണ് ഇയാൾ വെള്ളിയൂരിലെത്തി വാടക വീടെടുത്ത് താമസിച്ചത്.
വെള്ളിയൂർ വലിയ പറമ്പിലെ രണ്ടുനില വീട്ടിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇയാൾ. പേരാമ്പ്രയിലെ ഒരു കേന്ദ്രത്തിൽ ഉഴിച്ചിലെനെത്തിയതാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. വലിയ പറമ്പുകാരനായ രാജേഷാണ് ബാലാജിക്ക് വീടൊരുക്കി കൊടുത്തത്. ചെന്നൈയിലുള്ള സുഹൃത്തു വഴിയാണ് ബാലാജിയെ പരിചയപ്പെട്ടതെന്നാണ് രാജേഷ് പറഞ്ഞത്. ഇയാളെ മുമ്പ് ചെന്നൈയിൽ പോയപ്പോൾ നേരിട്ട് പരിചയപ്പെട്ടിരുന്നെങ്കിലും കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്നോ, തമിഴ്‌നാട് പൊലീസിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഗുണ്ടയെന്നോ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് രാജേഷ് പറഞ്ഞത്.
സാധാരണ ഉഴിച്ചിൽ 14 ദിവസം കൊണ്ട് അവസാനിക്കും. കൂടാതെ ഉഴിച്ചിൽ നടത്തുന്നയാൾ മത്സ്യമാംസാദികൾ കഴിക്കാറുമില്ല. പതിനാലുദിവസം കഴിഞ്ഞിട്ടും പോകാതെ വാടകവീട്ടിൽ തുടർന്നത് ചിലരിൽ സംശയമുണ്ടാക്കിയിരുന്നു. കൂടാതെ ഇയാൾ പലപ്പോഴും സമീപത്തെ ചിക്കൻ സ്റ്റാളിൽ നിന്നും കോഴിയിറച്ചി വാങ്ങിപ്പോകുന്നത് ചിലർ കാണുകയും ചെയ്തിരുന്നു. സംശയം തോന്നി ചോദിച്ചവരോടെല്ലാം പല ഒഴിവുകഴിവുകളും പറഞ്ഞ് ബാലാജി തടിതപ്പുകയായിരുന്നു.
ഇതിനിടെ ഇയാൾ പേരാമ്പ്ര കേന്ദ്രീകരിച്ച് ഒരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നതായി രാജേഷ് പറയുന്നു. ഹരിതകർമ്മ സേന സേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കണ്ടപ്പോൾ ഇതിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും ഇത് മൊത്തമായി വാങ്ങി ചെന്നൈയിലേക്ക് കയറ്റി അയക്കാനുമായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളുമായും ബാലാജി ബന്ധപ്പെട്ടിരുന്നു എന്ന് രാജേഷ് തന്നെ സമ്മതിക്കുന്നു. അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസ് ബാലാജിയെ തേടി വെള്ളിയൂരിലെത്തിയത്
ജൂലൈ 27ന് രാവിലെയാണ് പൊലീസ് ഇയാളെ തേടി വെള്ളിയൂരിലെ വലിയ പറമ്പിൽ എത്തിയത്. ബാലാജി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തെത്തിയ സംഘം ഇയാളെക്കുറിച്ച് അന്വേഷിച്ചു. തൊക്കുധാരികളെ കണ്ട് വീട്ടുകാരി ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ ആരോ ബാലാജിയെ വിവരം അറിയിക്കുകയും അയാൾ രക്ഷപ്പെടുകയുമായിരുന്നു. പൊലീസ് സംഘത്തിൽ നിന്നാണ് ബാലാജിയെന്ന ക്രിമിനലിനെക്കുറിച്ച് വെള്ളിയൂരുകാർ അറിയുന്നത്.
ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടൽ ഉൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയാണ് കാക്കാത്തോപ്പ് ബാലാജി. തമിഴ്നാട് ചെന്നൈയിലെ മണ്ണടി കാക്കത്തോപ്പ് സ്വദേശിയായ ബാലാജി, കാക്കാത്തോപ്പ് ബാലാജിയെന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്. എന്നൂരിലെ ജെംയിസ് കൊലക്കേസ്, കാമരാജ് കൊലക്കേസ് എന്നിവയിലും ബാലാജി പ്രതിയാണ്. കൂട്ടാളിയായിരുന്ന നാഗേന്ദ്രനും മറ്റൊരു ഗുണ്ടയായ ധനശേഖരും ജയിലിൽ ആയതിന് പിറകെയാണ് കാക്കാത്തോപ്പ് ബാലാജി ചെന്നൈയിൽ ഗുണ്ടകൾക്കിടയിൽ സ്വാധീനം നേടിയത്.