മുക്കം : അതിവേഗമെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതിമാർക്ക് പരിക്കേറ്റ സംഭവത്തിൽ കാർഡ്രൈവറും സഹയാത്രികനും മദ്യപിച്ചതായി കണ്ടെത്തി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
മനഃപൂർവമുള്ള നരഹത്യശ്രമത്തിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ താഴെ തിരുവമ്പാടി സ്വദേശികളായ പി.എ. നിഷാം, തേറുപറമ്പിൽ വിപിൻ എന്നിവരെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുക്കം പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം.
അഭിലാഷ് ജങ്ഷൻ ഭാഗത്തുനിന്ന് മാർക്കറ്റ് റോഡിലേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ എത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്കിനെ ഇരുപത് മീറ്ററോളം തള്ളിനീക്കിയശേഷമാണ് കാർ നിന്നത്. അപകടത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച കാർഡ്രൈവറെയും സഹയാത്രികനെയും ഓട്ടോത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അപകടത്തിൽ കാരമൂല കൽപ്പൂർ നെല്ലിക്കുത്ത് വീട്ടിൽ സൽമാൻ (25), ഭാര്യ അനീന (21) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഡ്രൈവർ ഉൾപ്പെടെ കാറിലെ യാത്രക്കാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. കാറിന്റെ ഡിക്കിയിൽനിന്ന് എയർഗണും ബിയർകുപ്പിയും പോലീസ് കണ്ടെത്തിയിരുന്നു.