കൊടുവള്ളി: കൊടുവള്ളിയിൽ നാല് പതിറ്റാണ്ട് പഴക്കമുള്ള നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കുന്നത് അനിശ്ചിതത്വത്തിൽ. പുതിയകെട്ടിടത്തിനുള്ള രൂപരേഖയടക്കം തയ്യാറായെങ്കിലും കച്ചവടക്കാർ ഒഴിഞ്ഞു പോകാൻ തയ്യാറാവാത്തതാണ് നിലവിലെ പ്രതിസന്ധി. പുനരധിവാസം ഉറപ്പാക്കാതെ പഴയ കെട്ടിടത്തിൽ നിന്ന് ഒഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
കോൺക്രീറ്റ് പാളികൾ അടർന്ന് വീണുകൊണ്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കെട്ടിടത്തിന്റെ താഴെ നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് നഗരസഭയ്ക്ക് ഉത്തരവാദിത്തം
ഉണ്ടായിരിക്കുന്നതല്ല
ആയിരകണക്കിന് ആൾക്കാർ ദിനവും വന്ന് പോകുന്ന 16 കടമുറികളും നിരവധി ലോട്ടറി കച്ചവടക്കാരും ഉള്ള ബസ്സ് സ്‌റ്റാൻഡ് കെട്ടിടത്തിന് മുൻപിൽ ഇങ്ങനെ ഒരു മുന്നറിയിപ്പ് ബോർഡുണ്ട്. ആരോ ചുരുട്ടികൂട്ടി വെച്ചതാണ്.
അഴിച്ചെടുത്ത് നഗരസഭാ അധികൃതർ വീണ്ടും നേരെ കെട്ടിവച്ചു.
ഉത്തരവാദിത്തങ്ങളെല്ലാം ഇങ്ങനെ ഒരു അറിയിപ്പിൽ ഒതുക്കി കൈകഴുകാൻ നഗരസഭയ്ക്കാകുമോ.
തങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് അപകടഭീഷണി ഉള്ള കെട്ടിടത്തിലെ കച്ചവടക്കാർ പറയുന്നു. ദിനവും എന്നപോലെ കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിഞ്ഞു വീഴുന്നുണ്ടെന്ന് നഗരസഭ ആവർത്തിക്കുന്നു.
നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന സമീപനം ബന്ധപ്പെട്ട അധികൃതർ ഇനിയെങ്കിലും ഒഴിവാക്കണം. കണ്ണുതുറക്കാൻ എന്തെങ്കിലും അത്യാഹിതം സംഭവിക്കാനായി കാത്തിരിക്കരുത്.