ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട കണ്ണാടിക്കൽ സ്വദേശി അർജുനൊപ്പം മലയാളി മനസ്സിൽ ഇടംപിടിച്ച മറ്റൊരു പേരാണ് ഈശ്വർ മൽപെ. നിരവധി ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന 48കാരൻ. മരണത്തെ മുഖാമുഖം കണ്ട 20ലേറെ ആളുകളെ ജീവിതക്കരയിലേക്ക് കൈപിടിച്ചു കയറ്റിയ ‘ഈശ്വര’സാന്നിധ്യം.
കടലും പുഴയും ജീവൻ കവർന്ന 200ലേറെ പേരുടെ മൃതദേഹങ്ങൾ ആഴക്കയങ്ങളിലേക്ക് ഊളിയിട്ട് കരക്കെത്തിച്ച അദ്ഭുത മനുഷ്യൻ... ഒരുപാട് രക്ഷാദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുള്ള മുങ്ങൽ വിദഗ്ധനാണ് ഈശ്വർ മൽപെ. ഈ കർണാടക സ്വദേശിയെ കൂടുതൽ അടുത്തറിയുന്നവർ അദ്ഭുതം കൂറും.
ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മൽപെ ബീച്ചിന് സമീപമാണ് താമസം. മൂന്ന് മക്കളാണുണ്ടായിരുന്നത്. മൂവരും ഭിന്നശേഷിക്കാർ. കിടന്ന കിടപ്പിൽതന്നെ കഴിയുന്നവർ. അതിൽ മൂത്ത മകൻ നിരഞ്ജൻ 21ാം വയസ്സിൽ മരണപ്പെട്ടു. 21 വയസ്സുള്ള മകൻ കാർത്തിക്കിനും ഏഴുവയസ്സുള്ള മകൾക്കും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ വരെ അമ്മയുടെയോ അച്ഛന്റെയോ സഹായം വേണം. മൽപെയുടെ മാതാപിതാക്കൾ അടുത്തിടെയാണ് മരണപ്പെട്ടുപോയത്.
രക്ഷാപ്രവർത്തനത്തിന് ഫോൺ വിളി എത്തിയാൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഈശ്വർ ദുരന്തമുഖത്തേക്ക് ഓടിയെത്തും. പലപ്പോഴും തന്നോട് പോലും പറയാതെയാണ് പാതിരാക്ക് എഴുന്നേറ്റ് ദുരന്തസ്ഥലങ്ങളിൽ പോകുന്നതെന്ന് ഭാര്യ പറയുന്നു. ജീവന്റെ കാര്യമായതിനാൽ ഇതുവരെ പോകരുതെന്ന് പറഞ്ഞിട്ടില്ല. ഒരുവിഭാഗം ആളുകളും ഓഫിസർമാരും ഈശ്വറിനെ കുറിച്ച് എന്ത് അപവാദം പറഞ്ഞാലും എല്ലാം മുകളിലുള്ള ദൈവം കാണുമെന്ന വിശ്വാസം ഉണ്ടെന്നും ഭാര്യ കൂട്ടിച്ചേർത്തു.
ഷിരൂരിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അർജുന്റെ മാതാവിനെ സന്ദർശിച്ചപ്പോൾ (ചിത്രം: ബിമൽ തമ്പി)
സൈന്യത്തിൽ ചേരണമെന്നായിരുന്നു മൽപെയുടെ ആഗ്രഹം. പക്ഷേ, പലകാരണങ്ങളാൽ അത് നടന്നില്ല. പിന്നീട് ജനസേവനത്തിൽ ശ്രദ്ധ തിരിച്ചു. മുതലകളുള്ള നദിയിൽ വരെ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തിനിടെ താൻ മരിച്ചാൽ ആരും സങ്കടപ്പെടരുതെന്നും കരയരുെതന്നും അദ്ദേഹം ആവശ്യപ്പെടുന്നു