ബെയ്‌റൂത്ത്: ലെബനോന്‍റെ തലസ്ഥാനമായ ബെയ്റൂത്തിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നലെ രാത്രി. വിമാനത്താവളത്തിന് തൊട്ടടുത്ത് വരെ ബോംബുകൾ പതിച്ചതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.
ഹിസ്ബുല്ലയുടെ അടുത്ത തലവനാകുമെന്ന് കരുതപ്പെടുന്ന ഹാഷിം സെയ്ഫുദ്ദീൻ ഒരു ഭൂകമ്പ ബങ്കറിൽ അടിയന്തര യോഗം വിളിച്ചുവെന്നും ഹിസ്ബുല്ലയുടെ ഉന്നത നോതാക്കളടക്കം ആ യോഗത്തിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ള തലവനായിരുന്ന ഹസൻ നസ്‌റല്ലയുടെ ബന്ധുവും പിൻഗാമിയുമായ ഹാഷിം സഫീദ്ദീൻ ഉൾപ്പടെ നിരവധി നേതാക്കൾ യോഗത്തിനെത്തിയിരുന്നു എന്നാണ് വിവരം. ഈ യോഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണം ലക്ഷ്യം കണ്ടോ, നേതാക്കൾ കൊല്ലപ്പെട്ടോ എന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ബെയ്‌റൂത്തിന് തെക്ക് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വലിയ സ്‌ഫോടന പരമ്പരകൾ ഉണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറിൽ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാത്രി ബെയ്റൂത്തിലും വ്യോമാക്രമണം ഉണ്ടായത്.