കോഴിക്കോട്: അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറെയും ഹെൽപ്പറെയും സസ്‌പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
അങ്കണവാടിയിൽ ഓടി കളിക്കുന്നതിനിടയിൽ വീണ് കട്ടിലപ്പടിയിൽ തലയിടിച്ചാണ് പരിക്കേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ വിവരം അറിയിക്കാൻ അങ്കണവാടി അധികൃതർ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുൻപാണ് അപകടമുണ്ടായത്. വൈകീട്ട് കുട്ടിയെ വീട്ടിലേക്ക് വിളിക്കാൻ ചെന്ന സമയത്താണ് പരിക്കുപറ്റിയ വിവരം വീട്ടുകാർ അറിയുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.