താമരശ്ശേരി: മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെയിറക്കി. താമരശ്ശേരി കൂടത്തായി മാങ്കുന്ന് സ്വദേശി ജോഷി(42)യാണ് ഇന്നലെ രാത്രി 9.30ഓടെ വീട്ടുകാരെയും നാട്ടുകാരെയും വട്ടം കറക്കിയത്. വീടിന് സമീപത്തെ പറമ്പിലെ 50 അടിയോളം ഉയരമുള്ള പ്ലാവിൽ കയറിയ ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും താഴേക്ക് ചാടുമോ എന്ന ആശങ്കയിൽ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ സേനാംഗങ്ങൾ എത്തുകയും റെസ്ക്യൂ ഓഫീസർ പി.ടി ശീജേഷ് മരത്തിൽ കയറി അതിസാഹസികമായി ജോഷിയെയും സഹായിക്കാൻ കയറിയ മറ്റു മൂന്ന് പേരെയും റെസ്ക്യൂ നെറ്റിന്റെ സഹായത്താൽ സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു. പിന്നീട് സേനയുടെ തന്നെ ആംബുലൻസിൽ അവശനായ ജോഷിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
സീനിയർ ഫയർ ആൻഡ് റെസ് ഓഫീസർ എൻ. രാജേഷ്, ഫയർ ഓഫീസർമാരായ എം.സി സജിത്ത് ലാൽ, എ.എസ് പ്രദീപ്, സി.പി നിശാന്ത്, എൻ.ടി അനീഷ്, സി. വിനോദ്, കെ.എസ് ശരത്ത്, ഹോംഗാർഡുകളായ പി. രാജേന്ദ്രൻ, സി.എഫ് ജോഷി, സിവിൽ ഡിഫൻസ്, അപ്‌ത മിത്ര അംഗങ്ങളായ സിനീഷ് കുമാർ, അഖിൽ ജോസ്, മിർഷാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.