കോഴിക്കോട് ∙ ട്രെയിനുകളിലെ എസി കംപാർട്മെന്റ് കേന്ദ്രീകരിച്ചു മോഷണം തുടരുന്നു. രാത്രി യാത്രയിലാണ് എസി കംപാർട്മെന്റിൽ മോഷണം വ്യാപകമായത്. ഉറങ്ങിക്കിടക്കുന്നവരുടെ മൊബൈൽ ഫോൺ, ആഭരണം, ലാപ് ടോപ് എന്നിവയാണ് നഷ്ടമാകുന്നത്. കഴിഞ്ഞ ദിവസം വടകരയിലേക്കു യാത്ര ചെയ്ത യുവാവിന്റെ പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ഇന്നലെ രാവിലെ കോഴിക്കോട് എത്തിയ മലബാർ എക്സ്പ്രസിലെ സെക്കൻഡ് എസി കോച്ചിലെ യാത്രക്കാരന്റെ ഐ ഫോൺ കവർന്നു. പുലർച്ചെ ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴാണ് ഫോൺ കാണാതായത്.
ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കംപാർട്മെന്റിൽ നിന്നു പലരും ഇറങ്ങി പോയിരുന്നു. പൊലീസ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് കോഴിക്കോട് റെയിൽവേ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. ചില സമയങ്ങളിൽ മോഷ്ടാക്കൾ ജനറൽ ടിക്കറ്റ് എടുത്ത് എസി കംപാർട്മെന്റിൽ കയറുകയും റെയിൽവേ ഉദ്യോഗസ്ഥർ എത്തി ജനറൽ കംപാർട്മെന്റിലേക്കു മാറ്റുന്ന സമയത്തു മോഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 18 മുതൽ 22 വരെ ബോഗികളുള്ള ട്രെയിനിൽ 2 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്.