മുക്കം : ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചതായി പരാതി. റോഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം.
ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കാരശ്ശേരി പഞ്ചായത്തിലെ ആദംപടി തോണിച്ചാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സെൽവ ക്രഷർ ആന്റ് മെറ്റൽസ് ഉടമ സൽവാനും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് പരാതി ഉയർന്നിരിക്കുന്നത്.സെൽവ ക്രഷർ ആൻഡ് മെറ്റൽസിലേക്ക് ലോറി പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രദേശവാസിയായ നൗഷാദിൻ് വീട്ടിൽ കയറി ഭാര്യ സെൽമ, ഒന്നര വയസുകാരനായ മകൻ മുഹമ്മദ് റയാൻ, മാതാവ് മൈമൂന, സഹോദരൻ സെകീർ, സെക്കീറിന്റെ ഭാര്യയും ഗർഭിണിയുമായ അബിൻഷ എന്നിവരെ മർദിച്ചു എന്നാണ് പരാതി.
ഇവർ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.റോഡിന്റെ വീതി കുറവായതിനാലും പൊടി ശല്യവും കാരണം നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന ക്വാറി ഇന്ന് ഉടമകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയും നാട്ടുകാർ തടയുകയും ചെയ്തിരുന്നു.
തുടർന്ന് മുക്കം പോലീസ് സ്ഥലത്ത് എത്തുകയും ക്വാറിയിൽ നിന്നും ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുകയുംചെയ്തു.വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാൻ ലോറി എത്തിയതോടെ നാട്ടുകാർ തടയുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഈ സമയത്താണ് ക്വാറി ഉടമയും കൂട്ടാളികളും നൗഷാദിന്റെ വീട്ടിൽ കയറി ആക്രമിച്ചതെന്നാണ് പരാതി.
അതേസമയം, റോഡ് വീതി കൂട്ടുന്നത് വരെ താൽക്കാലികമായി ആറ് മാസത്തേക്ക് പഞ്ചായത്ത് അനുമതി നൽകിയതിനെ തുടർന്നാണ് ഇന്ന് ക്രഷറിൽ പ്രവർത്തി ആരംഭിച്ചതെന്ന് ക്വാറി ഉടമകൾ പറഞ്ഞു.
അനുമതിയോടു കൂടി കൊണ്ടുപോവുകയായിരുന്ന ലോഡ് തടഞ്ഞത്തോടെ കാര്യം തിരക്കാൻ ചെന്നപ്പോൾ ഏതാനും പേർ തങ്ങളെ മർദ്ദിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങളെ മർദ്ദിച്ചുവെന്നാരോപിച്ച് ക്വാറി ഉടമ സൽവാൻ, ലോറിഡ്രൈവർ എന്നിവർ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.