മാനന്തവാടി: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിൽ തള്ളിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. യുപി സ്വദേശി മുഹമ്മദ് ആരീഫ് ആണ് യുപി സ്വദേശിയും സുഹൃത്തുമായ മുഖീബ് എന്നയുവാവിനെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി രണ്ട് ബാഗിലാക്കി വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചത്.
സംഭവത്തിൽ ആരിഫിനെയും പിന്നാലെ ഇയാളുടെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് അറസ്റ്റിലായ യുപി സ്വദേശി മുഹമ്മദ് ആരീഫ് നേരത്തെ കുറ്റസമ്മതം നടത്തിയത്.
കേരളത്തില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് തിരികെ പോകാനിരിക്കെയാണ് മുഹമ്മദ് ആരീഫ് കൊലപാതകം നടത്തിയതെന്നാണ് പുതിയ വിവരം. അടുത്തകാലം വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്. എന്നാൽ ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തിൽ ആരിഫ് താമസം മാറി. എന്നാൽ വെള്ളിയാഴ്ച ഉച്ചക്ക് താൻ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ പ്രകോപിതനായ പ്രതി മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വച്ച് മുഹമ്മദ് ആരീഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ തോർത്തുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ്ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിന് സമീപം എറിഞ്ഞത്. സംശയം തോന്നി ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോൾ ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു