വീണ്ടും വിവാദ പരാമർശവുമായി സുരേഷ് ഗോപി. ഗോത്രവകുപ്പ് ബ്രാഹ്‌മണർ ഭരിക്കട്ടയെന്നും ഉന്നത കുലജാതർ ആദിവാസി വകുപ്പിന്റെ ചുമതലയിൽ വന്നാൽ ആദിവാസി മേഖലയിൽ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമർശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ,നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡൽഹി മയൂർ വിഹാറിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് വിവാദ പരാമർശം.
ഈ വകുപ്പ് തനിക്ക് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരു ട്രൈബൽ മന്ത്രി ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്തയാൾ ആവുകയേ ഇല്ല -അദ്ദേഹം വ്യക്തമാക്കി.
കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയ്ക്കും വകുപ്പുകൾക്കുമാണ്. ബജറ്റിൽ ബിഹാറെന്നും കേരളമെന്നും ഡൽഹിയെന്നുമുള്ള വേർതിരിവ് ഇല്ല. ബ്രിട്ടാസ് ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും ടൂറിസത്തിന് നിരവധി പദ്ധതികൾ കേരളത്തിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ചാതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറൽ തത്വങ്ങളെ വിസ്‌മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.