ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവർ നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്. അതേസമയം തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഡൽഹി സർക്കാർ നഗരത്തിലുട നീളമുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിങ് ദിവസം പുലർച്ചെ 4 മണിക്ക് ഡൽഹി മെട്രോ സർവീസുകൾ ആരംഭിക്കും. രാവിലെ 6 മണി വരെ അരമണിക്കൂർ ഇടവിട്ട് മെട്രോ ട്രെയിനുകൾ ഉണ്ടാകും. അതിനു ശേഷം പതിവ് ഷെഡ്യൂളുകൾ പുനരാരംഭിക്കും. പുലർച്ചെ 4 മണി മുതൽ 35 റൂട്ടുകളിൽ അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.