കോട്ടയം: ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാരിത്താസിന് സമീപത്തെ ബാറിന് മുന്നിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ ഇടപെടുന്നതിനിടെ രണ്ടുപേർ ചേർന്ന് ശ്യാം പ്രസാദിനെ ആക്രമിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.നെഞ്ചിന് അടക്കം ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ നാല് മണിയോടെ മരിച്ചു.
അക്രമികളിലൊരാളായ കോട്ടയം പാറമ്പുഴ സ്വദേശി ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് സംഘർഷം കണ്ട് ഓടിയെത്തി ശ്യാം പ്രസാദിനെ ആശുപ്രതിയിൽ എത്തിച്ചത്