തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.
സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപതു ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ചില എൻഎഫ്എസ്എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായിട്ടുണ്ട്. ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു