റിയാദ്: ഉംറ വിസയിൽ സഊദിയിലെത്തി നിശ്ചിത താമസ കാലയളവ് അവസാനിച്ചതിന് ശേഷവും രാജ്യം വിട്ടു പോകാത്ത വിദേശികളുടെ വിവരം കൈമാറിയില്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുന്നതിൽ പരാജയപ്പെടുന്ന ഹജ്ജ്, ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് പിഴ ചുമത്തുകയെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.പിഴകൾ ഒരു ലക്ഷം റിയാൽ വരെയാകാമെന്നും, യാത്രാ തീയതികൾ ലംഘിക്കുന്ന ഹജ്ജ്, ഉംറ തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് ഇത് വർദ്ധിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം വിവിധ ഇനം വിസിറ്റ് വിസകളിൽ സഊദിയിലെത്തിയവർ ഏപ്രിൽ 13നുള്ളിൽ രാജ്യം വിടണമെന്ന വാർത്ത വ്യാജമാണെന്ന് ജവാസത്ത് അറിയിച്ചു.
ഉംറ വിസയുടെ കാലാവധി വിസ പേജിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. മൂന്നു മാസമാണ് സാധാരണ കാലാവധിയെങ്കിലും ഹജ്ജ് പ്രമാണിച്ച് ദുൽഖഅ്‌ദ ഒന്നിന് ഉംറ തീർഥാടകർ മടങ്ങേണ്ടിവരും. ഇക്കാര്യവും വിസ പേജിൽ വ്യക്തമാക്കിയിട്ടുണ്ടാവും. മാത്രമല്ല തീർഥാടകർ കൃത്യസമയത്ത് മടങ്ങുന്നുണ്ടെന്ന് ഉംറ കമ്പനികളും ഉറപ്പുവരുത്തുന്നുണ്ട്.
സഊദി അറേബ്യയിലെ എല്ലാ ഹജ്ജ്, ഉംറ സേവന കമ്പനികളും സ്ഥാപനങ്ങളും, ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.