തിരുവനന്തപുരം: എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകൾ ഏപ്രിൽ മാസത്തിലും സജീവമാകും. 2026-27 വർഷത്തോടെ 5മുതൽ 10വരെ ക്ലാസുകളിൽ ഉപരിപഠനത്തിന് അർഹത നേടാൻ കുറഞ്ഞത് 30ശതമാനം മാർക്ക് വേണം എന്ന നിബന്ധന വരികയാണ്. 30% മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകളും ഇതിനുശേഷം ഏപ്രിൽ മാസം അവസാനം സേ പരീക്ഷകളും ഉണ്ടാകും. ഓരോ വിഷയത്തിലും തോൽക്കുന്ന വിദ്യാർത്ഥികളും അവർക്ക് പഠന പിന്തുണയ്ക്കും സേ പരീക്ഷകൾക്കുമായി സ്കൂളുകളിലെ മുഴുവൻ അധ്യാപകരും ഏപ്രിൽ മാസത്തിൽ സ്കൂളുകളിൽ എത്തേണ്ടി വരും.
ഈ വരുന്ന അധ്യയനവർഷം മുതൽ 5,6 ക്ലാസുകളിലും അടുത്തവർഷ മുതൽ ഏഴാം ക്ലാസിലും ഇത് നടപ്പാക്കും. 8,9,10 ക്ലാസുകൾക്ക് പുറമെ 5,6,7 ക്ലാസുകളിൽ കൂടി വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് സമ്പ്രദായവും പഠന പിന്തുണ ക്ലാസുകളും ഉണ്ടാകും. ഈ വരുന്ന അധ്യയനവർഷം ഒൻപതാം ക്ലാസിലും അടുത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുന്നുണ്ട്. ഈ വരുന്ന അധ്യയന വർഷം 5,6,8,9 ക്ലാസുകളിലും അടുത്ത വർഷംമുതൽ 5,6,7, 8,9,10 ക്ലാസുകളിലും മിനിമം മാർക്ക് നടപ്പാക്കും. അതായത് 2026-27 അധ്യയന വർഷം മുതൽ യുപി, ഹൈസ്കൂൾ ക്ലാസുകളിലെല്ലാം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു മിനിമം മാർക്ക് നേടണം. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെ ഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകും. ഇതിന് ശേഷം പരീക്ഷ എഴുതണം. മിനിമം മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും ക്ലാസുകളും സേ പരീക്ഷയും നടത്തുക.