തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. തലസ്ഥാന നഗരത്തിൽ പ്രധാന പ്രദേശങ്ങളും നോ ഡ്രോൺ സോൺ ആയും പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
രാജ്ഭവൻ, നിയമസഭ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടെ വസതികൾ, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഹാർബർ, വിഎസ്എസ്‍സി/ ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇന്റർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽപിഎസ്‍സി/ ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേൺ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെക്നോപാർക്ക് ഫെയ്സ് 1, 2, 3, റഡാർ സ്റ്റേഷൻ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ‍്, മിലിട്ടറി ക്യാംപ് പാങ്ങോട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ജഗതി, ശ്രപത്മനാഭ സ്വാമി ക്ഷേത്രം, പൊലീസ് ഹെഡ് ക്വാട്ടേഴ്സ് തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ യാതൊരു കാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ലെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
റെഡ് സോൺ മേഖലകളും ഡ്രോൺ ഒരു കാരണവശാലും പറത്താൻ പാടില്ല. മറ്റ് മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളു. അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.