2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. അത്തരം തീരുമാനങ്ങൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അധികാരങ്ങളിൽ ഉൾപ്പെടുന്നില്ലെന്നും കോടതി. കേരളം, തമിഴ്നാട്,പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ രൂപം നൽകിയ 2020ലെ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് നിർബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് നയം നടപ്പിലാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി തള്ളിയ സുപ്രീംകോടതി, ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീംകോടതിക്ക് നയം നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് നിർബന്ധിക്കാൻ കഴിയില്ലെന്ന് ഉത്തരവിടുകയായിരുന്നു.
അതേസമയം ആർട്ടിക്കിൾ 32 പ്രകാരമുള്ള കോടതിയുടെ അധികാരങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും, അത് സംസ്ഥാന സർക്കാരുകളുടെ നയപരമായ തീരുമാനങ്ങളിൽ നിർദ്ദേശിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ജെബി പർദ്ദിവാലാ, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ത്രിഭാഷാ നയം സംബന്ധിച്ചും ഇതുതന്നെയാണ് നിലപാടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഒരു സംസ്ഥാനത്തിന്റെ നടപടിയോ നിഷ്ക്രിയത്വമോ ഏതെങ്കിലും മൗലിക അവകാശങ്ങളോ ലംഘിക്കുകയാണെങ്കിൽ കോടതിക്ക് ഇടപെടാം. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളം ശക്തമായ എതിർപ്പറിയിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സംഘപരിവാർ അജണ്ട നടപ്പിലാക്കാനാണ് 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കേരളം നിലപാട് വ്യക്തമാക്കിയിരുന്നു.