വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്ലലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് പിടികൂടിയത്. തുമ്പ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറും. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം മാറുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതി ഇന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു.ജൂനിയർ അഭിഭാഷക ശ്യാമിലി ക്രൂര മർദനത്തിനാണ് ഇരയായത്.
സംഭവത്തിന് പിന്നാലെ ബെയ്‌ലിൻ ദാസ് ഒളിവിൽ പോയിരുന്നു. ശ്യാമിലിയെ മുഖത്തടിച്ച് നിലത്തുവീഴ്ത്തി, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മുഖത്തടിച്ചതായും എഫ്ഐആർ. ഓഫീസിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകനെ കാണാൻ കാബിനിൽ എത്തിയപ്പോഴാണ് മുഖത്തടിച്ചത്. അടിയിൽ നിലത്ത് വീണെങ്കിലും ഏഴുന്നേൽപ്പിച്ച് വീണ്ടും പൊതിരെ തല്ലിയതോടെ താൻ തലകറങ്ങി വീഴുകയായിരുന്നെന്ന് ശ്യാമിലി പറഞ്ഞു