മക്ക:ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ ഇന്ന് രാത്രി മിനായിലേക്ക് പുറപ്പെടും. അറഫയിലേക്ക് നീങ്ങാനായി നാളെ ഹാജിമാരെല്ലാം മിനായിലാണ് ഒത്തുചേരുക. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം.
നാളെയാണ് യൗമുൽ തർവിയ. ഹജ്ജിന് മുന്നോടിയായി അറഫയിലേക്ക് പോകാൻ ഹാജിമാർ പണ്ട് വെള്ളമൊക്കെ ശേഖരിച്ച് കാത്തിരുന്ന ദിനം. ഇന്നെല്ലാ സൗകര്യവുമുള്ളതിനാൽ പ്രാർഥനകളോടെ അറഫക്കായി കാത്തിരിക്കും. ഇതിനായി ഇന്ന് രാത്രിയോടെ ഹാജിമാർ മിനായിലേക്ക് ഒഴുകും. മലയാളി ഹാജിമാർ 107 ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് മിനായിലേക്ക് നീങ്ങുക. ആൺതുണയില്ലാതെ വന്ന മഹറം ഫ്രീ വിഭാഗത്തിലെ ഹാജിമാരും തയ്യാറാണ്.
ഇന്ന് രാത്രി മുതൽ നാളെ രാത്രി വരെ ഹാജിമാർ മിനായിൽ തങ്ങും. മറ്റന്നാളാണ് ഹജ്ജിലെ സുപ്രധാനമായ അറഫ. അറഫ ലഭിക്കാത്ത തീർഥാടകന് ഹജ്ജില്ല. ഇതിനാൽ ആശുപത്രയിൽ ഉള്ളവരെയടക്കം മതിയായ മെഡിക്കൽ സംവിധാനങ്ങളോടെ അറഫയിലെ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച ഉച്ച മുതൽ സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ കഴിയും. സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളിയാഴ്ച മിനായിലേക്കുളള യാത്ര, ജംറയിലെ കല്ലേറ് കർമം, കഅ്ബക്കരികിലും സഫാ മർവക്കരികിലും പ്രയാണം, ബലി കർമം എന്നിവയുണ്ട്. അന്ന് ഹാജിമാർ മുടിമുറിച്ച് ഹജ്ജിന് അർധ വിരാമം കുറിക്കും. പിന്നീടുള്ള രണ്ട് ദിനങ്ങളിൽ ഹാജിമാർക്ക് കല്ലേറ് കർമം മാത്രമാണ് ബാക്കിയുണ്ടാവുക.