റിയാദ്: ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ വീണ്ടും പുനരാരംഭിച്ച് സഊദി അറേബ്യ. ബുധനാഴ്ച്ച മുതലാണ് സംവിധാനം വീണ്ടും അനുവദിച്ചു തുടങ്ങിയത്. ഏതാനും ആഴ്ചകളായിഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിലേക്കുള്ള ലേബർ വിസ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഹജ്ജ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നതെന്നാണ് വിവരം.
ഇന്ത്യയടക്കം പതിനാലു രാജ്യങ്ങൾക്കുള്ള വിസയാണ് നിർത്തിവെച്ചിരുന്നത്. സഊദിവത്കരണം അടക്കമുള്ള സഊദി തൊഴിൽ മന്ത്രാലയം നടപ്പിലാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച സ്ഥാപനങ്ങൾക്കാണ് വിസ അനുവദിക്കുന്നത്. ഖിവ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഖിവയുടെ പോർട്ടലിലെ സെക്ഷൻ ഓപ്പൺ ആയിട്ടുണ്ട്. വിസ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ കൊണ്ട് വരുന്നതിനു നാട്ടിൽ വിസ സ്റ്റാമ്പിങ് സംവിധാനവും ഓപ്പൺ ആയിട്ടുണ്ട്.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അൾജീരിയ, ബംഗ്ലാദേശ്, എത്യോപ്യ, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസകളാണ് നിർത്തിവെച്ചിരുന്നത്.
അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള മൾട്ടി വിസിറ്റിങ് വിസ ഹജ്ജിനു ശേഷം അടുത്താഴ്‌ചയോടെ പുനഃരാരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വിസ ഇഷ്യു ചെയ്യുന്നുണ്ടെങ്കിലും നാട്ടിൽ സ്റ്റാമ്പിങ് നടക്കുന്നില്ല. ജൂൺ 16 മുതൽ സ്റ്റാമ്പിങ് നടപടികൾ പുനരാരംഭിക്കുമെന്ന് VFS അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ആപ്ലിക്കേഷൻ സമയത്തും മൾട്ടി സെലെക്ട‌് ചെയ്യാനുള്ള പഴയ സംവിധാനം പുനഃസ്ഥാപിച്ചേക്കും. നിലവിൽ ആപ്ലിക്കേഷനിൽ സിംഗിൾ / മൾട്ടി തിരഞ്ഞെടുക്കാൻ സംവിധാനമില്ല