മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കമായി. ഇതിനായി 17 ലക്ഷത്തിലേറെ തീർഥാടകർ പുണ്യനഗരിയിൽ എത്തി. രാവിലെ മുതൽ മിനായിൽ നിന്ന് അറഫയിലേക്ക് എത്തുകയായിരുന്നു ഹാജിമാർ. മസ്ജിദു നമിറയിൽ അറഫാ പ്രഭാഷണം നടക്കുകയാണ്. ഡോ. സാലിഹ് ബിൻ ഹുമൈദാണ് അറഫാ പ്രഭാഷണം നടത്തുന്നത്. ഭൗതിക ജീവിതത്തോടുള്ള അമിതമായ ആർത്തി അവസാനിപ്പിക്കണമെന്നും ഹജ്ജിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രഭാഷണത്തിൽ ഫലസ്തീന് വേണ്ടിയും വിശ്വാസി സമൂഹത്തിന് വേണ്ടിയും പ്രാർഥനയും നടത്തി.
150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 17 ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയിൽ സംഗമിക്കുന്നത്. മുഴുവൻ ഇന്ത്യൻ ഹാജിമാരും അറഫയിലെത്തി കഴിഞ്ഞിട്ടുണ്ട്. ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ തങ്ങും. പിന്നീട് മുസ്ദലിഫയിൽ രാപ്പാർത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കർമം, ഹജ്ജിന്റെ ത്വവാഫ്, ബലി കർമം എന്നിവ പൂർത്തിയാക്കിയാൽ തീർഥാടകന് ഹജ്ജിന് അർധവിരാമം കുറിക്കാം.