മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയിൽ കോഴിയുടെ പഴകിയ അറവുമാലിന്യം തള്ളിയ കേസിലെ ഒന്നാം പ്രതിയെയും മാലിന്യം തള്ളിയ വാഹനവും മുക്കം പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി താഴെച്ചെന പാണഞ്ചേരി മുഹമ്മദ് അഫീഫിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 31ന് പുലർച്ചയാണ് സംഭവം. സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തിരുന്നത്.
ഇതിൽ സ്ത്രീയോടൊപ്പം സ്കൂട്ടറിൽ എത്തിയ ആളാണ് പിടികൂടിയ മുഹമ്മദ് അഫീഫ്. കേസിൽ ഉൾപ്പെട്ട ഒരു സ്കൂട്ടർ കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജനും പഞ്ചായത്ത് സെക്രട്ടറിയും മെംബർമാരും നാട്ടുകാരും ഉണ്ടായിരുന്നു.
219 യു (4) വകുപ്പ് പ്രകാരം മാലിന്യം നിർമാർജനം ചെയ്ത പണവും 5000 രൂപ പിഴയും ഈടാക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രതിക്ക് നോട്ടീസ് നൽകി. മുക്കം എ. ഐ മനോജ് കുമാർ, എസ്.സി. പി.ഒ അനീസ്, സി.പി.ഒ ശരത്ത് ലാൽ, ഹോംഗാർഡ് ജയാനന്ദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്