കണ്ണൂർ:അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ്റെ 81.49 കിലോമീറ്റർ അകലെയായി അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പിലുണ്ടായിരുന്ന അത്യന്തം അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. എംവി വാൻ ഹായ് 503 എന്ന തായ്‌വാൻ കമ്പനിയുടെ കപ്പലിൽ 157 കണ്ടെയ്‌നറുകളിലായി അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്.
പൊട്ടിത്തെറിക്കാൻ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റർ രാസവസ്തുക്കളും ഇന്ധനവുമാണ് ഈ കണ്ടെയ്നറുകളിലുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും കടുത്ത ആഘാതമേൽപ്പിക്കുന്നവയടക്കം ഇതിലുണ്ട് ട്രൈക്ലോറോബെൻസിൻ, ട്രൈഈഥൈലിൻ ടെട്രാമൈൻ, ഡയാസിറ്റോൺ ആൽക്കഹോൾ, ബെൻസോഫീനോൺ, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിൻ, കീടനാശിനികൾ, പെയിൻ്റ് തുടങ്ങിയ വസ്തുക്കൾ ടൺ കണക്കിനാണ് കണ്ടെയ്നറുകളിലുള്ളത്.
ഈ വസ്തുക്കൾ കടലിൽ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങൾ സങ്കീർണ്ണമായി തന്നെ തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗം മുതൽ ജീവനക്കാർ താമസിക്കുന്ന ബ്ലോക്കിന് മുന്നിലുള്ള കണ്ടെയ്നർ ഭാഗം വരെ തീയും സ്ഫോടനങ്ങളും തുടരുകയാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. മുൻഭാഗത്തെ തീപിടുത്തം ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടുത്ത പുക ഇപ്പോഴും നിലനിൽക്കുന്നു.
കപ്പൽ ഏകദേശം 10 മുതൽ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. കൂടുതൽ19 കണ്ടെയ്നറുകൾ കടലിലേക്ക് വീണതായി റിപ്പോർട്ടുണ്ടെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. കോസ്റ്റ്ഗാർഡ് കപ്പലുകൾ തീയണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.