കൊണ്ടോട്ടി: കെ.എസ്.ആർ.ടി.സി. ബസിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശിനിയായ 40 വയസുകാരിയെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് യുവതിയെ ജാമ്യത്തിൽ വിട്ടയച്ചു അതേസമയം, യാത്രക്കാർ തന്നെ മർദിച്ചെന്നും തന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പെരുന്നാളിന്റെ തലേദിവസം രാത്രി ദേശീയപാത 66-ൽ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം നടന്നത്. എടരിക്കോട്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ലെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ബഹളം.
ദീർഘദൂര ബസ് ചങ്കുവെട്ടിയിൽ എത്തിയപ്പോഴും ബസിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച യാത്രക്കാരി ബഹളം തുടരുകയായിരുന്നു. മറ്റ് യാത്രക്കാർ ഇടപെട്ട് ഇവരെ ബസിൽനിന്ന് ഇറക്കിവിട്ടെങ്കിലും, യുവതി ബസിൻ്റെ മുന്നിലെത്തി തടഞ്ഞു.
തുടർന്ന് വനിതാ പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ മാറ്റിയത്. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ യുവതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ, ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്