തിരുവനന്തപുരം: കെഎസ്ഇബി ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് കഴിഞ്ഞ സാമ്പത്തികവർഷം 31,213 പരിശോധനകൾ നടത്തിയതിൽ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തിയതായി കണക്കുകൾ. പിഴയായി 41.14 കോടിരൂപ ചുമത്തി. പിഴ ഒടുക്കാത്തതിനാൽ ഒരാൾക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ഏപ്രിൽ മെയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളിൽ 779 വൈദ്യുതി ദുരുപയോഗവും 30 മോഷണവും കണ്ടെത്തിയിട്ടുണ്ട്. 9.38 കോടി രൂപയാണ് ഇക്കാലയളവിൽ പിഴചുമത്തിയത്.
വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡിന്‍റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്‍റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു