ദോഹ:കെനിയയിൽ വിനോദയാത്രയ്ക്ക് പോകവെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇവരുടെ ബന്ധുക്കളുടെ ആരോഗ്യനില തൃപ്തികരമാകുന്നത് പ്രകാരമേ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുകയുള്ളുവെന്നാണ് വിവരം. അപകടം നടന്ന ന്യാൻഡറുവ പ്രവിശ്യയിലെ സർക്കാർ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായത്.
12 മലയാളികൾ ഉൾപ്പെടെ 23 പേർ നിലവിൽ കെനിയയിലെ ഏറ്റവും മികച്ച ആശുപത്രിയായ നെയ്റോബി ആശുപത്രിയിൽ ചികിത്സയിലാണെന്ന് കെനിയയിലെ സാമൂഹിക പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ സജിത് ശങ്കർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബന്ധുക്കളുടെ ആരോഗ്യനില തൃപ്തികരമാകുന്നതനുസരിച്ചായിരിക്കും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരിക. പരുക്കേറ്റവർ സുഖം പ്രാപിച്ച ശേഷം തിരികെ ഖത്തറിലേക്ക് തന്നെ മടങ്ങും. ഇന്ന് വൈകിട്ട് ലഭിക്കുന്ന ഡോക്ടർമാരുടെ അന്തിമ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാരികളായ 28 ഇന്ത്യക്കാർക്ക് പുറമെ ബസ് ഡ്രൈവർ, 2 ടൂറിസ്റ്റ് ഗൈഡുമാർ എന്നിവരുൾപ്പെടെ 31 പേരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസിലാണ് നെയ്റോബി ആശുപത്രിയിലേക്ക് മാറ്റിയത്.
ബലിപെരുന്നാളിന്റെ ആദ്യ ദിനമായ ജൂൺ ആറിന് ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരിൽ കേരളം, തമിഴ്നാട്, ഗോവ, കർണാടക സ്വദേശികളായ 9 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഖത്തറിലെ സ്വകാര്യ ട്രാവൽ ഏജൻസി മുഖേനയാണ് സംഘം വിനോദയാത്രയ്ക്ക് പോയത്.
നെയ്റോബിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. പ്രശസ്ത വന്യജീവി വിനോദ സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദർശിച്ച ശേഷം നെയ്റോബിയിലേക്ക് പോകവെയാണ് അപകടം. തോംസൺ ഫാൾസ് എന്നറിയപ്പെടുന്ന ന്യാഹുറുറുവിലെ വെള്ളച്ചാട്ടം കൂടി കണ്ട ശേഷം നെയ്റോബിയിലേക്ക് പോകാമെന്ന തീരുമാനമാണ് അപകടത്തിലേക്ക് നയിച്ചത്. ന്യാൻഡറുവയിലെ കനത്ത മഴയെ തുടർന്ന് ബസിന്റെ നിയന്ത്രണം വിട്ടതോടെ വലിയ താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്