താമരശ്ശേരി :ചുരത്തിലെ 6,7,8 ഹെയർപിൻ വളവുകൾ വീതി കൂട്ടി നവീകരിക്കാൻ ടെൻഡറായെങ്കിലും പ്രവൃത്തി തുടങ്ങാൻ വെെകുന്നു. ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്ട്രക്ഷൻ കമ്പനി 22 ശതമാനം തുക കുറച്ചാണ് ടെൻഡറെടുത്തിട്ടുള്ളതെന്നാണ് വിവരം. പ്രവൃത്തി തുടങ്ങാൻ വെെകരുതെന്ന് കാട്ടി ടി.സിദ്ദിഖ് എം.എൽ.എ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും പ്രിയങ്ക ഗാന്ധിക്കും കത്ത് നൽകിയിട്ടുണ്ട്. ചുരത്തിലെ ഗതാഗതക്കുരുക്ക് വയനാട്, കോഴിക്കോട് ജില്ലയിലെ നിരവധി ജനങ്ങളെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചുരം വീതി കൂട്ടാനാവശ്യമായ വനഭൂമി വനംവകുപ്പ് നേരത്തേ വിട്ടുനൽകിയിട്ടുണ്ട്.
6,7,8 വളവുകൾ കൂടി നവീകരിച്ചാൽ യാത്ര സുഗമമാകും. ചുരം ഉൾപ്പെടുന്ന കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 നാലുവരിയാക്കാനുള്ള അലൈൻമെന്റിന് അംഗീകാരമായിട്ടുണ്ടെന്നും സൂചനയുണ്ട്. 2024 മേയിലാണ് സംസ്ഥാന ദേശീയപാത വിഭാഗം നാലുവരിയുടെ അലൈൻമെന്റ് സമർപ്പിച്ചത്. നവംബറിൽ ഇതിന്റെ പരിശോധന നടത്തി. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നാണ് വിവരം.
ചുരം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിർദ്ദിഷ്ട ബെെപാസ് റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യവും ശക്തമാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ടോക്കൺ തുക നീക്കിവച്ചെങ്കിലും തുടർപ്രവർത്തനമുണ്ടായിട്ടില്ല. നിലവിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബെെപാസിന്റെ സാദ്ധ്യതാപഠനവും സർവേയുമാണ് അടിയന്തരമായി നടത്തേണ്ടത്.
പ്രഖ്യാപനങ്ങൾ പാഴ് വാക്കായി
കുരുക്കിൽപെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ് വാക്കായി. വിനോദ സഞ്ചാരികളുടെ ഹെെടെക് വാഹനങ്ങൾ കേടുവന്നാൽ നന്നാക്കാൻ കമ്പനിയിൽ നിന്ന് ആളെത്തുംവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ബദൽ റോഡില്ലാത്തതും വളവുകളിൽ റോഡിന്റെ വീതിക്കുറവും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു