അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാന അപകടം നടന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങൾ. ഇതിൽ ഒൻപത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത് 32 പേരാണ്. ഇതിൽ പതിനാറ് പേർ വിദ്യാർത്ഥികളാണ്. പരിക്കേറ്റ് ചികിത്സയിൽ ഉണ്ടായിരുന്ന പന്ത്രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായി. ചികിത്സയിൽ കഴിയുന്നവരിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്.ചികിത്സയിൽ കഴിയുന്നവരിൽ വിദ്യാർത്ഥികൾക്ക് പുറമേ ബിജെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരുമുണ്ട്.
ആളുകളുടെ പേര് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ആശിഷ് ഹദാത് (22), ശിതാബെൻ പത്നി (32), ജിവിബെൻ പത്നി (60), രാജേഷ് പത്നി(47) (റിക്ഷാ ഡ്രൈവർ) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാധാരണക്കാർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒൻപത് പേർ ആശുപത്രി ജീവനക്കാരാണ്. ഇവരിൽ സെക്യൂരിറ്റി ജീവനക്കാരും ഹെൽപ്പർമാരും ഫാർമസിസ്റ്റും പാചക തൊഴിലാളിയുമുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ പേരും പ്രായവും ഇങ്ങനെയാണ്- ജയ്‌ദേവ് ഗോഹിൽ (20), അക്സാദ് (19), ധ്രുവിൻ (19), കേശവ് (20), ശ്രാവൺ (24), താരംഗ് (18), കന (19), സമർത്ഥ് (18), പൃത്ഥ് (18), ശിവ്ദീപ്ഷിൺ (20), രോഹിത് ഓംപ്രകാശ് (21), കൃനാൽ (19), കുന്ത്രാപ് (18), യാഷ് (19), ജിത്ത് (18), റിതേഷ് കുമാർ (21). അതിനിടെ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്.