കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റിനെ (എൻഎജെആർ) നിയമിക്കാൻ സംസ്ഥാനസർക്കാർ ഉത്തരവായി. ഹൗസ് സർജന്മാർ ഒഴിഞ്ഞാൽ ആശുപത്രിയുടെ പ്രവർത്തനം തകിടംമറിയും. രോഗീപരിചരണത്തെ കാര്യമായി ബാധിക്കും. അടുത്ത ബാച്ച് മെഡിസിൻ വിദ്യാർഥികളുടെ പഠനം പൂർത്തിയാകാൻ മൂന്നുമാസങ്ങൾകൂടി വേണ്ടിവരും.
ശനിയാഴ്ചയാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്. മൂന്നുമാസത്തേക്കാണ് എൻഎജെആർ നിയമനം നടത്തുന്നത്. രോഗീപരിചരണം ഉറപ്പാക്കുന്നതിനും ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിനും എൻഎജെആർ നിയമനം നടത്തണമെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയെത്തുടർന്നാണ് സർക്കാർ ഉത്തരവായത്.
2019 ബാച്ചിലെ മെഡിസിൻ വിദ്യാർഥികളിൽ അൻപതുശതമാനം പേരെയാണ് എൻഎജെആറായി നിയമിക്കുന്നത്. ഇവർക്ക് 45,000 രൂപയാണ് ശമ്പളം. നിലവിലുള്ള ഹൗസ് സർജന്മാർക്ക് നൽകിവന്നിരുന്ന സ്റ്റൈപ്പൻഡിൽനിന്ന് ഈ തുക കണ്ടെത്തണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ഉത്തരവിൽ കേരള ഹൗസ് സർജൻസ് അസോസിയേഷൻ എതിർപ്പ് രേഖപ്പെടുത്തി.
എൻഎജെആറായി നിയമനം ലഭിക്കുന്നവരുടെ ജോലിസമയം വ്യക്തമാക്കാത്തതിലും ഉത്തരവിറക്കാൻ വരുത്തിയ കാലതാമസവുമാണ് എതിർപ്പിനുകാരണം.