തിരുവനന്തപുരം: സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതൽ അരമണിക്കൂർ വർധിക്കും.
സംസ്ഥാനത്തെ 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
അരമണിക്കൂർ വീതമാണ് സ്‌കൂൾ പ്രവൃത്തിസമയം വർധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വർധനവ്. സമസ്‌തയുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെയാണ് സമയമാറ്റം നടപ്പിലാക്കുന്നത്. സമസ്ത മുഖ്യമന്ത്രിയോട് തന്നെ നേരിട്ടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിലയിരുത്തൽ.
തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ സമയക്രമം പിൻവലിക്കേണ്ടതില്ലെന്നും, പരാതി വന്നാൽ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. ഇതോടെ നാളെ മുതൽ 8 മുതൽ 10 വരെ ക്ലാസുകളിൽ 9.45 മുതൽ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകൾ നിലനിർത്തിയാണ് പുതിയ സമയമാറ്റം നാളെ മുതൽ നിലവിൽ വരിക.