കോഴിക്കോട്: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, തൃശൂർ, കാസർകോട് ജില്ലകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
നാളെ (ജൂൺ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു.
കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചതിനാലും കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കുംഅവധി ബാധകമാണ്.
തൃശൂർ ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയിൽ റെഡ് അലർട്ടും കാസർകോട് ജില്ലയിൽ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു.
വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.
പലയിടങ്ങളിലും മരംകടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്