കോയമ്പത്തൂർ:ദുബൈയിലേക്ക് പുറപ്പെടാനായി കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ഷൂവിനടിയിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. എറണാകളും സ്വദേശിയായ ഷിബുമാത്യുവിന്റെ (48) ബൂട്ടിനടിയിൽ നിന്നാണ് സി.ഐ.എസ്.എഫ് സുരക്ഷ പരിശോധനക്കിടെ വെടിയുണ്ട കണ്ടെത്തിയത്.
22 എം.എം വ്യാസമുള്ള വെടിയുണ്ടയാണ് കണ്ടെടുത്തതെന്ന് സി.ഐ.എസ്.എഫ് ഇൻസ്പെക്ടർ പ്രീതി യാദവ് പറഞ്ഞു.
എന്നാൽ, ഇതെങ്ങനെ കുടുങ്ങിയെന്ന് തനിക്ക് അറിയില്ലെന്ന് വിശദീകരിച്ചെങ്കിലും യാത്ര ചെയ്യാൻ അനുവദിച്ചില്ല. കഴിഞ്ഞ 10 വർഷമായി അബൂദബിയിലെ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരാാണ് ഷിബു മാത്യു. കസ്റ്റഡിയിലെടുത്ത സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ പീളമേട് പൊലീസിന് കൈമാറി. ബൂട്ടിനടിയിൽ വെടിയുണ്ട കുടുങ്ങി നടന്നതിന്റെ തേയ്മാനമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച, ബംഗളൂരുവിലേക്ക് യാത്ര ചെയ്യാനായെത്തിയ ഒരു സ്ത്രീയുടെ ബാഗിൽ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഒരു വെടിയുണ്ട കണ്ടെടുത്തിരുന്നു. അന്വേഷണത്തിൽ സ്ത്രീ വളരെക്കാലമായി ബാഗ് ഉപയോഗിച്ചിട്ടില്ലെന്നും ഉള്ളിൽ വെടിയുണ്ടയുടെ സാന്നിധ്യം അവർ അറിഞ്ഞിരുന്നില്ലെന്നും കണ്ടെത്തി. ആധുനിക ആയുധങ്ങളുമായി പൊരുത്തപ്പെടാത്ത പഴയ മോഡൽ വെടിയുണ്ടയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.