കനത്ത മഴയിൽ ചൊവ്വന്നൂരിൽ ഇരുനില വീട് തകർന്നുവീണു. തൃശൂർ ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിച്ചിരുന്ന വീടാണ് നിലംപൊത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം:
വീടിന്റെ ചുവരുകൾ പൊട്ടുന്ന ശബ്ദം കേട്ട് ബിജേഷും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ എഴുന്നേറ്റിരുന്നു.
ഈ സമയത്താണ് ചുവർ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വീട്ടുകാരുമായി പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. മഴയിൽ ചുവരുകൾക്കിടയിലേക്ക് വെള്ളം ഇറങ്ങിയതാണ് ഇടിയാൻ കാരണമായതെന്ന് കരുതുന്നു. വീട്ടുസാധനങ്ങൾ ഉൾപ്പെടെ എല്ലാം പൂർണ്ണമായും നശിച്ചു. ഈ മേഖലയിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്.