കണ്ണൂർ: കണ്ണൂർ നഗരത്തിൽ 56 പേർക്ക് തെരുവുനായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണൂർ നഗര മധ്യത്തിലെ ബസ് സ്റ്റാൻഡ് പരിസരത്താണ് രാവിലെ തെരുവുനായയുടെ വിളയാട്ടമുണ്ടായത്. വൈകിട്ട് സമീപത്തെ മറ്റിടങ്ങളിലും ഇതേ നായയുടെ ആക്രമണം ഉണ്ടായി.
നടന്നുപോയവർ, ബസ് കാത്തു നിന്നവർ തുടങ്ങി കണ്ണിൽ കണ്ടവരെയൊക്കെ നായ കടിച്ചു. രാവിലെ 11 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർ തിങ്ങിനിറഞ്ഞു. എല്ലാവരെയും കടിച്ചത് ഒരു നായയാണെന്നാണ് നിഗമനം.
രാവിലെത്തെ ആക്രമണത്തിന് പിന്നാലെ വൈകിട്ടും സ്റ്റേറ്റ് ബാങ്ക് പരിസരത്തുവെച്ചും തെരുവുനായ ആക്രമണം ഉണ്ടായി. ഇതിൽ മൂന്നുപേർക്കാണ് കടിയേറ്റത്. മൂന്നുപേരെ ആക്രമിച്ചതിന് പിന്നാലെ വീണ്ടും അഞ്ചുപേരെ കൂടി തെരുവുനായ കടിച്ചു. ഇതോടെ രാത്രിവരെയായി കടിയേറ്റവരുടെ എണ്ണം 56 ആയി ഉയർന്നു. രാത്രിയായിട്ടും ആക്രമിച്ച തെരുവുനായയെ കണ്ടെത്താനായിട്ടില്ല. നായയെ പിടികൂടുന്നതിനായി കോർപ്പറേഷൻ ജീവനക്കാർ തെരച്ചിൽ തുടരുകയാണ്.നവംബറിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനസംഭവം ഉണ്ടായിരുന്നു. അന്ന് യാത്രക്കാരായ 18 പേർക്കായിരുന്നു കടിയേറ്റത്. തെരുവുനായകളുടെ വന്ധ്യംകരണം, ഷെൽറ്റർ ഹോം എന്നിവയുടെ ചുമതലയെ ചൊല്ലി ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തമ്മിലുള്ള തർക്കം തുടരുമ്പോഴാണ് നഗരത്തിലെ ആവർത്തിച്ചുള്ള ആക്രമണം