നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം.മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞ് ടൗണിൽ എത്തിയപ്പോൾ, മഴയിലും അണികളുടെ
ആവേശം അണപൊട്ടി.
എന്നാൽ കൊട്ടിക്കലാശമില്ലാതെ, വീടുകൾ കയറി
വോട്ടഭ്യർഥിക്കുകയായിരുന്നു പി വി അൻവർ. മറ്റന്നാൾ ആണ് നിലമ്പൂർ പോളിങ് ബൂത്തിലെത്തുക.
വർഷങ്ങൾക്ക് ശേഷം പാർട്ടി ചിഹ്നത്തിൽ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാർഥിയെത്തിയപ്പോൾ മുതൽ എൽഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. അതിന്റെ കൊടുമുടിയാണ് ഇന്ന് കൊട്ടിക്കലാശത്തിൽ കണ്ടത്. കോരിച്ചൊരിയുന്ന മഴയെപ്പോലും അവഗണിച്ച് മഴ നനഞ്ഞുകുളിച്ച് സ്വരാജ് പ്രവർത്തകർക്ക് നടുവിൽ നിന്നപ്പോൾ മുദ്രാവാക്യം വിളികളും ആഘോഷങ്ങളും കൂടുതൽ ഉച്ചത്തിലായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിപ്പട തന്നെ മണ്ഡലത്തിലെത്തി. ഒരൊറ്റ വോട്ടും ചോരില്ലെന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് ക്യാംപിന്.
വലിയ സ്വാധീനമില്ലാത്ത മണ്ഡലമെങ്കിലും പോരിനുറച്ചുതന്നെയാണ് കളത്തിൽ എൻഡിഎയും സജീവമായത്. പുതിയ അധ്യക്ഷന്റെ കീഴിൽ അണിനിരക്കുന്ന ബിജെപിയുടെ ആദ്യരാഷ്ട്രീയ പോരാണിത്. മലയോരമേഖലയിൽ കൂടുന്ന ഓരോ വോട്ടും മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തുടങ്ങിയ അൻവറിന്റെ യുദ്ധവും പിന്നെ തനിച്ചുള്ള പോരാട്ടവും ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അൻവറും കൂട്ടാളികളും അമിതാവേശമൊന്നും കാട്ടിയില്ല. കൊട്ടിക്കലാശമില്ലാതെ വീടുകൾ കയറിയായിരുന്നു അൻവറിൻ്റെ പ്രചാരണം. 25 നാൾ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്. പാളയത്തിലെ പടയും, നാടകീയ രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും വിവാദങ്ങളും കടന്ന് നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.