കോയിലാണ്ടി:അയൽവാസിയായ സുഹൃത്തിന്റെ സഹോദരി ഭർത്താവ് താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി. കെഎൽ 56 എസ് 6623 നമ്പർ മഹീന്ദ്ര എക്സ് യുവി കാർ കക്കട്ടിനടുത്ത് കുളങ്ങരത്തുള്ള വീട്ടു മുറ്റത്ത് നിന്നാണ് നാദാപുരം പോലീസ് സഹായത്തോടെ കണ്ടെത്തിയത്.
കാർ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. റൂറൽ എസ്‌പി ബൈജുവിന്റെ നിർദ്ദേശപ്രകാരം വടകര ഡിവൈഎസ്‌പി ആർ.ഹരിപ്രസാദാണ് അന്വേഷണത്തിന് മൊയ്‌തു, സുമേഷ് എന്നിവർ ഉൾപ്പെട്ട നേതൃത്വം നൽകിയത്. നാദാപുരം സബ് ഇൻസ്പെക്ടർ വിഷ്‌ണു എംപി, എസ്‌സിപിഒ രാഘേഷ് കുമാർ, സിപിഒമാരായ മൊയ്‌തു, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കാർ കസ്റ്റഡിയിലെടുത്തത്.
ജനുവരി 26 നാണ് പൂക്കാട് വെറ്റിലപാറ സ്വദേശി ജാബിറിൽ നിന്ന് അയൽവാസിയായ സുഹൃത്തിന്റെ സഹോദരി ഭർത്താവ് കൊയിലാണ്ടി സ്വദേശി ശഫീർ താൽക്കാലികാവശ്യത്തിനായി കാർ വാങ്ങിയത്. പിന്നീട് കക്കട്ടിൽ സ്വദേശിയായ നൗഷാദിന് മൂന്ന് ലക്ഷം രൂപക്ക് പണയം വെക്കുകയായിരുന്നു.ഇത് സംബന്ധമായി ഉടമ ജാബിർ മുഖ്യമന്ത്രിക്കും കലക്ടർക്കും കോഴിക്കോട് ഉത്തര മേഖലാ ഐജിക്കും കണ്ണൂർ ഡിഐജിക്കും വടകര എസ്‌പിക്കും ഡിവൈഎസ്പിക്കും കൊയിലാണ്ടി പോലീസിലും പരാതി നൽകിയിരുന്നു. ജനപ്രതിനിധികളും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്